Search This Blog

ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്ന 5 സംരംഭ ആശയങ്ങൾ....


വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കോ കുടുംബവുമൊത്തോ തുടങ്ങാവുന്ന, റിസ്‌ക് കുറഞ്ഞ അഞ്ച് ബിസിനസ് ആശയങ്ങള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മെച്ചപ്പെട്ട വിപണി ഉറപ്പുതരുന്ന ഉത്പന്നങ്ങളാണ് ഇവ. വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല എന്നതും നിയമപരമായ നൂലാമാലകള്‍ കുറവാണെന്നതുമാണ് മറ്റു സവിശേഷതകള്‍.മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാവുന്ന സംരംഭങ്ങളാണ് ഇവ.
പ്രാദേശിക രുചി, സ്വഭാവം എന്നിവ അനുസരിച്ച് പ്രോജക്ടുകളില്‍ ഭേദഗതികള്‍ വരുത്താം. ക്രെഡിറ്റ് വില്പന കുറവായിരിക്കും. മെച്ചപ്പെട്ട വരുമാനം ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ നിക്ഷേപം നടത്തി സ്ഥാപനം വിപുലപ്പെടുത്താം. കൂടുതല്‍ നിര്‍ദേശങ്ങളും സേവനങ്ങളും ലഭിക്കാന്‍ വ്യവസായ വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം.
ക്ലോത്ത് ബാഗുകള്‍
തയ്യല്‍ വശമുള്ള വനിതകള്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് തുണികൊണ്ടുള്ള ബാഗുകളുടെ നിര്‍മാണം. വളരെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകളാണ് ക്ലോത്ത് ബാഗുകള്‍. ഇതിന്റെ വിപണി ഇപ്പോള്‍ നന്നായി വികസിച്ചുവരുന്നുണ്ട്. ബാഗ് ഷോപ്പുകളില്‍ ഇത്തരം ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വിവിധ വലിപ്പത്തിലും ഡിസൈനിലും ഇത്തരം ബാഗുകള്‍ ലഭിക്കുന്നില്ല. വിവിധ രൂപത്തിലും വലിപ്പത്തിലും ഡിസൈന്‍ ചെയ്യാം എന്നതാണ് ക്ലോത്ത് ബാഗിന്റെ വിജയം. നന്നായി ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാം. വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഇത്തരം മേഖലയിലേക്ക് കടന്നുവരാം.
കനം കുറഞ്ഞതും കൂടിയതുമായ തുണിത്തരങ്ങള്‍ കൊണ്ട് ബാഗ് നിര്‍മിക്കാം. ചുരുട്ടി ഒരു പേഴ്‌സ് രൂപത്തില്‍ കൊണ്ടുനടക്കാവുന്ന ബാഗുകളുമുണ്ട്. ആവശ്യസമയത്ത് തുറന്ന് ഉപയോഗിക്കാം. ബാഗ് ഷോപ്പുകളിലൂടെ നന്നായി വിറ്റുപോകും. നേരിട്ട് വ്യക്തികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സ്ത്രീകളും ഉണ്ട്. വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോളിയസ്റ്റര്‍, ബനിയന്‍ തുണിത്തരങ്ങളും കട്ടിയുള്ള കോട്ടണ്‍ തുണിത്തരങ്ങളും ഉപയോഗിച്ച് ബാഗുകള്‍ നിര്‍മിച്ച് വരുന്നുണ്ട്. ഇത്തരം ക്ലോത്തുകള്‍ പൊതുവിപണിയില്‍ സുലഭമായി ലഭിക്കും. വേസ്റ്റ് ക്ലോത്ത് ഉപയോഗിച്ചും ബാഗുകള്‍ നിര്‍മിക്കാം.
ഉപ്പിലിട്ട ഉത്പന്നങ്ങള്‍
ഉപ്പിലിട്ട ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് നല്ല വിപണിയാണ്. അച്ചാറുകള്‍ക്ക് പകരക്കാരനായി പോലും ഉപ്പിലിട്ടത് വിറ്റ് പോകുന്നു. മാങ്ങ, ചെത്തുമാങ്ങ, ഉണക്കമാങ്ങ, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, പുളിനെല്ലിക്ക, ജാതിക്ക തൊണ്ട്, കാരയ്ക്ക, ചാമ്പക്ക, അമ്പഴങ്ങ, വെളുത്തുള്ളി, കാരറ്റ്, മുളക്, കാന്താരിമുളക്, കുരുമുളക് വള്ളി, പച്ചമുളക് തുടങ്ങി ധാരാളം ഇനങ്ങള്‍ ഉപ്പിലിട്ട് വില്‍ക്കാവുന്നതാണ്. വളരെ ലാഭകരമായി വില്‍ക്കാന്‍ പറ്റിയ ഒരു ഉത്പന്നമാണ് ഇത്. പാരമ്പര്യ ഉത്പന്നമാണ് എന്ന മേന്മയും ഉണ്ട്.
ഉത്പന്നങ്ങള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നു. പിന്നീട് തരംതിരിച്ച് കഴുകി ജലാംശം കളഞ്ഞതിന് ശേഷം പ്ലാസ്റ്റിക് വാട്ടര്‍ടാങ്കില്‍ ചൂടുവെള്ളത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് 10:1 എന്ന അനുപാതത്തില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് കെട്ടിവയ്ക്കുന്നു. 45-90 ദിവസത്തിനുള്ളില്‍ പുറത്തെടുത്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നു. ഇതാണ് നിര്‍മാണ രീതി. കൂടുതല്‍ ദിവസം ഇരിക്കുമ്പോള്‍ ഗുണവും വര്‍ദ്ധിക്കുന്നു.
ബേക്കറികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, പച്ചക്കറി കടകള്‍, സ്‌കൂള്‍ പ്രദേശങ്ങള്‍, മദ്യശാലയ്ക്ക് സമീപമുള്ള കടകള്‍ എന്നിവിടങ്ങളിലൂടെ നന്നായി വിറ്റ് പോകും. കര്‍ഷകര്‍ നേരിട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ വലിയ അളവില്‍ മാര്‍ജിനോടുകൂടി അധിക വരുമാനം ഉണ്ടാക്കാം. കുടുംബസംരംഭമായി വളരെ എളുപ്പത്തില്‍ ഇതിലേക്ക് വരാന്‍ കഴിയും. ക്രെഡിറ്റ് ഇല്ലാത്ത വില്പനകള്‍ നടക്കും എന്നത് ഏറെ ഗുണകരം. ഉത്പന്നങ്ങളിലെ വൈവിധ്യം, പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാത്ത നിര്‍മാണരീതി, പാരമ്പര്യ രീതിയിലെ നിര്‍മാണം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നായി തിളങ്ങാം.
കശുവണ്ടി ബോള്‍/കേക്ക്
മിഠായിയും, സ്‌നാക്‌സും ആയി ഉപയോഗിക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന േബാളും കേക്കും. വനിതകള്‍ക്ക് വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ഇത്തരം സംരംഭത്തിലേക്ക് ഇറങ്ങാന്‍ കഴിയും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, കാന്റീനുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവിടങ്ങളിലൂടെ വില്‍ക്കാം.
വലിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ ആരംഭിക്കാം. അസംസ്‌കൃത വസ്തുവായ കശുവണ്ടി, ശര്‍ക്കര, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവിടെ തന്നെ ലഭിക്കും. ബ്രോക്കണ്‍ (പൊടിഞ്ഞ) കശുവണ്ടി പരിപ്പാണ് ഇതിന് ഉപയോഗിക്കുന്നത്. രണ്ട് / നാല് / എട്ട് ബ്രോക്കണ്‍ പീസുകള്‍ ഇതിനായി ഉപയോഗിക്കാം. വറുത്തെടുത്ത ബ്രോക്കണ്‍ കശുവണ്ടിപരിപ്പ് ശര്‍ക്കരയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ഉരുക്കി മോള്‍ഡില്‍ നിക്ഷേപിക്കുന്നു. ചൂടാറിക്കഴിഞ്ഞാല്‍ കശുവണ്ടി ബാര്‍ റെഡിയായി. ഇതുതന്നെ ചൂടോടെ ഉണ്ടയാക്കിയാല്‍ കാഷ്യൂ േബാള്‍ തയ്യാറായി. ഈന്തപ്പഴം പോലുള്ള ഫ്രൂട്ട്‌സുകള്‍ ചേര്‍ത്തും ഇവ ഉണ്ടാക്കാം. റെയില്‍, വിമാന യാത്രകളില്‍ വളരെ സവിശേഷമായ സ്‌നാക്‌സായി ഇത് വിളമ്പുന്നുണ്ട്.
സുഗന്ധവ്യഞ്ജന പായ്ക്കറ്റുകള്‍
വനിതകള്‍ക്ക് ശോഭിക്കാവുന്ന ഒരു സംരംഭമാണ് സുഗന്ധവ്യഞ്ജനങ്ങള്‍ പായ്ക്കറ്റിലാക്കിയുള്ള വില്പന. നാട്ടില്‍ സുഗമമായി ലഭിക്കുന്ന ജാതിക്ക, ഗ്രാമ്പൂ, കുരുമുളക്, ചുക്ക്, കറുകപ്പട്ട എന്നിവ നൂതന രീതിയില്‍ ആകര്‍ഷകമായ പായ്ക്കറ്റുകളിലാക്കി വില്‍ക്കാവുന്നതാണ്. ഒരു കുടുംബ സംരംഭമായി ഇത് നടത്താം. സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങി ഉണക്കി വില്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ ഉണക്കിയവ തന്നെ വാങ്ങി പായ്ക്കറ്റിലാക്കി വില്‍ക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇത്തരം ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് രണ്ടിരട്ടിവരെ വിലയ്ക്കാണ്.
മറ്റു കേന്ദ്രങ്ങളിലും ഇത്തരം ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ.് പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി വില്പനശാലകള്‍, വിവിധ ഷോപ്പുകള്‍, ആയുര്‍വേദ ഔഷധക്കടകള്‍ എന്നിവിടങ്ങളിലൂടെയും നന്നായി വിറ്റുപോകും. 100, 200, 500 ഗ്രാം പാക്കറ്റുകളിലായി വില്‍ക്കാവുന്നതാണ്. അളവിന് അനുസരിച്ചുള്ള കാര്‍ട്ടണ്‍ ബോക്‌സുകളില്‍ ആകര്‍ഷകമായി പായ്ക്ക്‌ചെയ്ത് വില്‍ക്കാന്‍ ശ്രമിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലും പ്രിന്റ്‌ചെയ്യുന്നതും നന്നായിരിക്കും. എത്ര ആകര്‍ഷകമായി പായ്ക്ക്‌ചെയ്യാമോ അത്ര നന്നായി വില്‍ക്കാം എന്നതാണ് ഈ ബിസിനസ്സിന്റെ മേന്മ.
വില്പനകള്‍ നേരിട്ടോ ഏജന്റുമാര്‍വഴി കമ്മീഷന്‍ അടിസ്ഥാനത്തിലോ നടത്താന്‍കഴിയും.
പുളി പായ്ക്കറ്റിലാക്കിയത്
നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരിനമാണ് പുളി. സാമ്പാര്‍, തീയ്യല്‍, മീന്‍കറി എന്നിവയ്‌ക്കെല്ലാം പുളി ഉപയോഗിക്കുന്നുണ്ട്. പുളിയുടെ ലഭ്യത ഇപ്പോഴും സുഗമമാണ് എന്ന് പറയാന്‍ കഴിയുകയില്ല. ഈ രംഗത്ത് വലിയ സംരംഭ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് നന്നായി ഉപയോഗപ്പെടുത്തുന്ന ഏതാനും സംരംഭകരുമുണ്ട്.
ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഫ്‌ലാറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവിടങ്ങളിലെല്ലാം നന്നായി വിറ്റുപോകും. പച്ചക്കറി കടകളിലൂടെയാണ് മുഖ്യമായും വില്പനകള്‍ നടക്കുന്നത്. 100 ഗ്രാം മുതല്‍ 1000 ഗ്രാം വരെയുള്ള പായ്ക്കുകളിലാക്കി വില്‍ക്കാം. ഫീല്‍ഡില്‍ ഇറങ്ങിയാല്‍ സ്ഥിരം കസ്റ്റമേഴ്‌സിനെ ലഭിക്കും. വലിയ മത്സരം ഇല്ലാത്ത വിപണിയാണ് ഇപ്പോള്‍. അതിനാല്‍ മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം.
കേരളത്തില്‍ പുളി വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. സേലം, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി വിതരണക്കാരില്‍ നിന്ന് പുളി ലഭിക്കും. 50 കിലോഗ്രാമിന്റെ ചാക്കുകളായി കിട്ടുന്ന പുളി, വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉണ്ടയാക്കിയും ബാര്‍ ആക്കിയും വില്‍ക്കുകയാണ് ചെയ്യേണ്ടത്. പുളിയുടെ ഉള്ളിലെ കായ് (കുരു) കളഞ്ഞും അല്ലാതേയും ഇത് ലഭിക്കും. ലഭിക്കുന്ന അതേ രീതിയിലോ, കുരു കളഞ്ഞോ ഉണ്ടയാക്കി വില്‍ക്കാവുന്നതാണ്. പ്രാദേശികമായി ഏതിനാണ് ഡിമാന്‍ഡ് എന്ന് മനസ്സിലാക്കി ഇതില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാവുന്നതാണ്. മെഷിനറി സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇത് ചെയ്യാന്‍ കഴിയും.
(സംസ്ഥാന വ്യവസായ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറാണ് ലേഖകന്‍.
കടപ്പാട് : mathrubhumi.com

No comments:

GST SUVIDHA & PAN SEVENA KENDRAM

Labels

GSP and Pan Sevena Kedra

GSP and Pan Sevena Kedra